മെസിയെ പൂർണമായും തടഞ്ഞു നിർത്തുക അസാധ്യം; സ്വതസിദ്ധ കളിയിലൂടെ മാത്രമേ സ്പെയിനിന് വിജയിക്കാനാവൂ: ഇനിയെസ്റ്റ

മെസിയെ പൂർണമായും തടഞ്ഞു നിർത്തുക  അസാധ്യം;  സ്വതസിദ്ധ കളിയിലൂടെ മാത്രമേ സ്പെയിനിന് വിജയിക്കാനാവൂ: ഇനിയെസ്റ്റ

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനിറങ്ങുന്ന സ്പെയിനിനു വ്യക്തമായ സന്ദേശവുമായി സ്പാനിഷ് ഇതിഹാസ മധ്യനിര താരം ആന്ദ്രെ ഇനിയെസ്റ്റ. അർജന്റീന നായകനും മാന്ത്രികനുമായ ലയണൽ മെസിയെ പൂർണമായി തടയാൻ നോക്കി ഊർജ്ജം കളയരുതെന്നു ഇനിയെസ്റ്റ മുന്നറിയിപ്പ് നൽകുന്നു. മെസിയെ ഒതുക്കാമെന്നു കരുതുന്നത് യാഥാർഥ്യത്തിനു നിരക്കാത്ത ലക്ഷ്യമാണ്. ​ദീർഘകാലം ബാഴ്സലോണയുടെ സുവർണ സംഘത്തിന്റെ ഭാ​ഗമായി ഒരുമിച്ച് കളിച്ചവരാണ് ഇനിയെസ്റ്റയും മെസിയും. 2010ൽ ആദ്യമായി സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോൾ വിജയ ​ഗോൾ അടിച്ച താരവും ഇനിയെസ്റ്റയാണ്.

ഫൈനലിൽ ജയിക്കാനുള്ള വഴി മെസിയെ നിഷ്പ്രഭനാക്കുക എന്നതല്ലെന്നും മറിച്ച് സ്പെയിൻ തങ്ങളുടെ തനതു ശൈലിയിൽ കളിക്കുന്നതിൽ ഉറച്ചു നിൽക്കുന്നതിലുമാണ് കാര്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. കൃത്യമായ പന്തടക്കം, കളി നെയ്തെടുക്കുന്നതിലെ സർ​ഗാത്മകത, അവസരങ്ങൾ ​ഗോളാക്കി മാറ്റുന്നതിലെ കൃത്യത എന്നിവയിലൂടെ അർജന്റീനയെ സമ്മ​ർദ്ദത്തിലാക്കുകയാണ് വേണ്ടതെന്നും ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കവേ ഇനിയെസ്റ്റ പറയുന്നു.

'മെസിയെ പൂർണമായും തടഞ്ഞു നിർത്തുക എന്നത് അസാധ്യമായ കാര്യമാണ്. സ്പെയിനിനു സ്വതസിദ്ധ കളിയിലൂടെ അർജന്റീനയ്ക്ക് എത്രത്തോളം പരിക്കേൽപ്പിക്കാൻ കഴിയും എന്നതിലാണ് മത്സര ഫലം നിൽക്കുന്നത്. അവസരങ്ങൾ സൃഷ്ടിക്കുകയും അവ ലഭിക്കുമ്പോൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയുമാണ് വേണ്ടത്.

ബാഴ്സലോണയിൽ ഒരു ദശകത്തിലേറെക്കാലം മെസിക്കൊപ്പം ഒരേ ജേഴ്സിയിൽ കളിച്ച വ്യക്തിയെന്ന നിലയിൽ അർജന്റീന ക്യാപ്റ്റൻ ഉയർത്തുന്ന വെല്ലുവിളി മറ്റാരേക്കാളം നന്നായി അറിയുന്ന ആളാണ് ഇനിയെസ്റ്റ.

'ആ കാലത്തെക്കുറിച്ച് പറയാൻ എന്റെ കൈയിൽ വാക്കുകൾ ഇല്ല. എങ്ങനെ വിവരിക്കുമെന്നും എനിക്കറിയില്ല. ഓരോ മത്സരത്തിലും അദ്ദേഹം കാണിക്കുന്ന ദൃഢനിശ്ചയവും ആത്മവിശ്വാസവും ചെയ്യുന്ന കാര്യങ്ങളുമെല്ലാം ആ​ദരവോടെ കൈയടിക്കേണ്ട കാര്യങ്ങളാണ്.'

'ഭയക്കാതെ വേണം സ്പെയിൻ ഫൈനൽ കളിക്കാൻ. പൂർണ ആത്മവിശ്വാസത്തോടെയാണ് പോരാട്ടത്തെ നേരിടേണ്ടത്. ടൂർ‌ണമെന്റിലുടനീളം മികച്ച പ്രകടനം ഈ ആത്മവിശ്വാസത്തിനുള്ള അർഹത അവർക്ക് നൽകുന്നുണ്ട്. കളിക്കാർ നൽകുന്ന ആത്മവിശ്വാസമാണ് പ്രധാനം എന്നു ഞാൻ വിചാരിക്കുന്നു. ഈ ലോകകപ്പിലുടനീളം സ്പെയിനിന്റെ പ്രകടനം മുകളിലേക്കായിരുന്നു. കത്തുന്ന ആത്മവിശ്വാസത്തോടെയാണ് ടീം ഫൈനലിലേക്ക് കടക്കുന്നത്.'

ടീം ഇതുവരെ പുറത്തെടുത്ത ഒത്തൊരുമയേയും ഇനിയെസ്റ്റ എടുത്തു പറഞ്ഞു. ഓരോ കളിക്കാരനും തങ്ങളുടെ ചുമതല കൃത്യമായി അറിയാമെന്നും അദ്ദേഹം പറയുന്നു.

'ഓരോരുത്തർക്കും തങ്ങൾ എന്താണ് ചെയ്യേണ്ടതെന്നു കൃത്യമായി അറിയാം. ആര് കളിച്ചാലും എല്ലാവർക്കും അവരുടെ പങ്കിനെക്കുറിച്ച് ബോധ്യമുണ്ട്. അതാണ് ടീമിന്റെ ആത്മവിശ്വാസം. അര് കളത്തിലിറങ്ങിയാലും ഏത് പൊസിഷനിൽ കളിച്ചാലും എല്ലാം നിയന്ത്രണത്തിലാണെന്ന തോന്നലാണ് അവർ നൽകുന്നത്.'

'ഫൈനലിൽ ആര് ​ഗോളടിക്കുന്നു എന്നത് വിഷയമേ അല്ല. 2010ൽ സംഭവിച്ചതു പോലെ സ്പെയിൻ ചാംപ്യൻമാരായി മടങ്ങിയാൽ മതി. ആര് ​ഗോളടിച്ചു എന്നത് രണ്ടാമത്തെ മാത്രം കാര്യമാണ്. അതു വിജയ ​ഗോൾ ആയാൽ മതി'- ഇനിയെസ്റ്റ വ്യക്തമാക്കി.

നിലവിലെ ചാംപ്യന്മാരായ അർജന്റീന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ​ഗോളുകൾ നേടിയ ടീമായാണ് കലാശപ്പോരിന് യോ​ഗ്യത നേടിയത്. തന്റെ തിളക്കമാർന്ന കരിയറിലെ അവസാന ലോകകപ്പ് മത്സരമെന്നു കരുതപ്പെടുന്ന ഈ ടൂർണമെന്റിൽ മെസി മാസ്മരിക ഫോമിലാണ് കളിക്കുന്നത്. 39കാരൻ ഇതിനകം 8 ​ഗോളുകളും 4 അസിസ്റ്റുകളുമായി ​ഗോൾഡൻ ബൂട്ടിൽ മുന്നിലുണ്ട്.

മറുവശത്ത് സ്പെയിൻ ഒരു ​ഗോൾ മാത്രം വഴങ്ങിയാണ് കഴിഞ്ഞ 7 കളികൾ പൂർത്തിയാക്കിയത്. പ്രതിരോധത്തിലെ അച്ചടക്കവും മികച്ച പാസിങ് ​ഗെയിമും ഒത്തൊരുമയോടെയുള്ള കൂട്ടായ കളി ശൈലിയുമാണ് സ്പെയിനിനെ ഫൈനൽ വരെ എത്തിച്ചത്. ലമീൻ യമാൽ, മൈക്കൽ ഒയാർസബാൽ, മികേൽ മെറിനോ അടക്കമുള്ള യുവ താരങ്ങളാണ് അവരുടെ മുന്നേറ്റത്തെ നിർണയിക്കുന്നത്.