കാൽപന്ത് കളിയിൽ അർജൻ്റീനയെ എല്ലാ മേഖലയിലും നിഷ്പ്രഭമാക്കി സ്പെയിൻ

കളിയുടെ 90 മിനിറ്റിൽ ഒരു തവണ പോലും അർജന്റീന സ്പെയിനിന്റെ ബോക്സിലേക്ക് പോയി ​ഗോളടിക്കാൻ ശ്രമിച്ചില്ല. അവർക്ക് പന്ത് കാര്യമായി കാലിൽ കിട്ടിയതേ ഇല്ല എന്നു പറയുന്നതാകും കൂടുതൽ ശരി. സ്റ്റാറ്റ്സ് നോക്കു. 90 മിനിറ്റിൽ അർജന്റീന ഒരു ​ഗോൾ ഷോട്ടുമില്ല, ടാർജറ്റുമില്ല. 120 മിനിറ്റ് പൂർത്തിയാകുമ്പോൾ സ്പെയിൻ 20 തവണയാണ് അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചത്. അതിൽ തന്നെ 11 ഓൺ ടാർജറ്റ് ഷോട്ടുകൾ. അതിലൊന്നാണ് ​ഗോളായത്. 120 മിനിറ്റിലെ കണക്കെടുത്താൽ 3 ഷോട്ടുകൾ അർജന്റീന ലക്ഷ്യത്തിലേക്ക് പായിച്ചെന്നു മാത്രം ആശ്വസിക്കാം. സ്പെയിൻ പൂർത്തിയാക്കിയത് 803 പാസുകൾ. അർജന്റീന 445 പാസുകളും. 68 ശതമാനവും പന്ത് കൈവശം വച്ചത് സ്പെയിൻ. അർജന്റീന വെറും 32 ശതമാനം മാത്രം.

സ്പെയിനിന്റെ കിറുകൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആക്രമണ നിര പൂർണമായും തളർന്നു പോയി. മത്സരത്തിൽ ഒരു ഷോട്ട് പോലും മര്യാദയ്ക്ക് തൊടുക്കാൻ പോലും സ്പാനിഷ് സംഘം അർജന്റീനയെ സമ്മതിച്ചില്ല. അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ മാത്രമാണ് അർജന്റീന ആദ്യ ഷോട്ട് പോലും കണ്ടെത്തിയത്. മുന്നേറ്റമൊന്നും നടത്താൻ പറ്റാതെ അർജന്റീന നിസഹായരായി നിന്നു.

മെസിയിലേക്കുള്ള എല്ലാ പാസിങ് വഴികളും അടയ്ക്കുക എന്ന തന്ത്രം സ്പെയിൻ ഫലപ്രദമായി തന്നെ നടപ്പാക്കി. 8 ​ഗോളുകളും 4 അസിസ്റ്റുകളുമായി അർജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ഫൈനൽ വരെ എത്തിച്ച മെസിയുടെ പ്രതിഭാ ധാരാളിത്തത്തിനു ഒരിഞ്ച് ഇടം പോലും നൽകില്ലെന്നു ഉറച്ചാണ് സ്പെയിൻ കളിച്ചത്. അവർ അതിൽ വിജയിച്ചതോടെ അർജന്റീനയുടെ തന്ത്രങ്ങളെല്ലാം തുടക്കം മുതൽ പാളിപ്പോയി. കടിഞ്ഞാൺ പോയതോടെ മെസിക്ക് കളി നിയന്ത്രിക്കാനോ തന്റെ താളത്തിലേക്ക് കൊണ്ടു വരാനോ തനത് ശൈലിയിലുള്ള നീക്കങ്ങൾ നടത്താനോ സാധിച്ചില്ല.

പന്തടക്കം, സ്പെയ്സ്, വേ​ഗത എന്നിവ തങ്ങൾ വിചാരിക്കുന്ന മുറയ്ക്കു നിയന്ത്രിക്കുക എന്നത് സ്പാനിഷ് ഫുട്ബോളിന്റെ പരമ്പരാ​ഗത ശൈലിയാണ്. അർജന്റീനയ്ക്കെതിരായ ഫൈനൽ ആ ശൈലിയുടെ പമോന്നതമായ ആവിഷ്കാരമായിരുന്നു. മിഡ്ഫീൽഡ് പൂർണമായും സ്പെയിൻ ഭരിക്കുന്ന കാഴ്ചയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിനടുത്ത് അർജന്റീന താരങ്ങളെ വെറും കാഴ്ചക്കാരാക്കി മൈതാനം മുഴുക്കെ പന്തിനായി സ്പെയിൻ ഓടിച്ചു. കിരീടം നിലനിർത്താനിറങ്ങിയ അവർ ഏറിയ പങ്കും കാഴ്ചക്കാരുടെ റോളിൽ തന്നെ നിൽക്കുന്ന കാഴ്ച ദയനീയമായിരുന്നു.

സ്പാനിഷ് സംഘം തുടക്കം മുതൽ ഒടുക്കം വരെ ഇടതടവില്ലാതെ ആക്രമിച്ചു. മിനിറ്റുകൾ കഴിയും തോറും അർജന്റീന താരങ്ങളുടെ നിരാശയും സമ്മർദ്ദവും വർധിച്ചു വന്നു. അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങിയതും തിരിച്ചടിയായി. അതോടെ സമ്മർദ്ദം അതിന്റെ പീക്കിലെത്തിയിരുന്നു. തുടക്കം മുതൽ കളി നിയന്ത്രിച്ച സ്പാനിഷ് സംഘത്തിനു മുന്നിൽ 10 പേരുമായി പൊരുതേണ്ട അവസ്ഥ വന്നതോടെ അർജന്റീന പ്രതിരോധം കൂടുതൽ തകർന്നു. കൗണ്ടർ അറ്റാക്കെന്ന അവരുടെ തന്ത്രം 11 പേരുണ്ടായിട്ടും നടന്നില്ല. 10 പോരായതോടെ എല്ലാ സാധ്യതകളും ഇല്ലാതായി.

അർജന്റീനയെ പൂർണമായും തളച്ചു നിർത്തി സ്പെയിൻ രണ്ടാം കിരീടം ഉയർത്തിയത് രണ്ട് അപൂർവ ചരിത്രമെഴുതി ചേർത്താണ്. ഒരു ലോകകപ്പ് ടൂർണമെന്റിലുടനീളം വെറും ഒരു ​ഗോൾ മാത്രം വഴങ്ങി കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായി സ്പെയിൻ മാറി. തുടർച്ചയായി യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പും (യൂറോ കപ്പ്) ഫിഫ ലോകകപ്പും രണ്ട് തവണ നേടുന്ന ആദ്യ ടീമെന്ന പുതു ചരിത്രവും അവർ ന്യൂജേഴ്സിയിൽ കുറിച്ചു വച്ചാണ് കളം വിട്ടത്.