'അക്കാദമിക സ്വാതന്ത്ര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണം'; ഭരണകൂട ഇടപെടല്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

'അക്കാദമിക സ്വാതന്ത്ര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണം'; ഭരണകൂട ഇടപെടല്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭരണകൂട ഇടപെടലുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം 'കടുത്ത നിയന്ത്രണമുള്ള' വിഭാഗത്തിലെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള ഗവേഷകരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'സ്‌കോളേഴ്സ് അറ്റ് റിസ്‌ക്' (എസ്എആര്‍) എന്ന അന്താരാഷ്ട്ര സംഘടനയുടെ 'ഫ്രീ ടു തിങ്ക് 2026' റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

179 രാജ്യങ്ങളെ വിലയിരുത്തിയതില്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അക്കാദമിക സ്വാതന്ത്ര്യം ഗണ്യമായി കുറഞ്ഞ 50 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടംപിടിച്ചത്. പാകിസ്ഥാന്‍, ഹോങ്കോങ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെയും 'കടുത്ത നിയന്ത്രണമുള്ള' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയും റഷ്യയും അഫ്ഗാനിസ്ഥാനുമടക്കം ഒമ്പത് രാജ്യങ്ങള്‍ സ്വാതന്ത്ര്യം തീരെയില്ലാത്ത, പൂര്‍ണ നിയന്ത്രണമുള്ള വിഭാഗത്തിലും ഉള്‍പ്പെടുന്നു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ഇടപെടുന്നുണ്ടെന്നും, ഇതിനായി യുജിസിയെയാണ് പ്രധാന ആയുധമാക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കാമ്പസുകളിലെ പരിപാടികള്‍ റദ്ദാക്കല്‍, വിദ്യാര്‍ഥിപ്രതിഷേധങ്ങള്‍ വിലക്കല്‍, അധ്യാപകരെ പിരിച്ചുവിടല്‍ എന്നിവയിലൂടെ ഭരണകൂടത്തിനെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്. കാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അതോടനുബന്ധിച്ചുള്ള സംഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.