അവിശ്വസനീയം; പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് ബെൽജിയവും ഇംഗ്ലണ്ടും പ്രീക്വാർട്ടറിൽ

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ പോരാട്ടച്ചൂട് കനക്കുന്നു. റൗണ്ട് ഓഫ് 32ൽ നടന്ന അത്യന്തം ആവേശകരമായ മത്സരങ്ങളിൽ ഇംഗ്ലണ്ടും ബെൽജിയവും അവിശ്വനീയമായ തിരിച്ചുവരവിലൂടെ പ്രീക്വാർട്ടർ യോഗ്യത നേടി. ഡിആർ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടും സെനഗലിനെതിരെ 3-2ന് ബെൽജിയവും വിജയിച്ചു. 

ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടമാണ് അറ്റ്ലാന്റയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലും ബെൽജിയവും തമ്മിൽ ന‍ടന്നത്. അധിക സമയത്തായിരുന്നു ബെല്‍ജിയത്തിന്റെ അവിശ്വസനീയ ജയം.

യൂറി ടൈലെമാന്‍സിന്റെ ഇരട്ട ഗോളുകളും റൊമേലു ലുക്കാക്കുവിന്റെ ഒരു ഗോളുമാണ് ബെല്‍ജിയത്തെ രക്ഷിച്ചത്. ഹബീബ് ഡിയാറ, ഇസ്മായില സാർ എന്നിവരാണ് സെനഗലിന് വേണ്ടി സ്‌കോര്‍ ചെയ്‌തത്. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ബെൽജിയം വിജയം പിടിച്ചെടുത്തത്. 

മത്സരത്തിന്റെ തുടക്കം മുതൽ തിരമാല കണക്കെ ആഞ്ഞടിക്കുന്ന സെനഗലിനെയാണ് കാണാനായത്. ബെല്‍ജിയന്‍ പ്രതിരോധത്തെ തുടർച്ചയായി പരീക്ഷിച്ച സെനഗലിന്റെ ശ്രമങ്ങൾ 24-ാം മിനിറ്റില്‍ ഫലം കണ്ടു. സെനഗല്‍ നടത്തിയ മികച്ച നീക്കത്തിനൊടുവില്‍ വന്ന ഹെഡര്‍, ബെല്‍ജിയത്തിന്റെ സ്റ്റാര്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോവയെ മറികടന്ന് പോസ്റ്റിൽ തട്ടിത്തെറിച്ചു. തിരിച്ചെത്തിയ പന്ത് കൃത്യമായി പൊസിഷന്‍ ചെയ്തിരുന്ന ഹബീബ് ഡിയാറ വലയിലേക്ക് തട്ടിയിട്ടു. ആദ്യ പാതി പിരിയുമ്പോൾ സെനഗൽ 1-0ന് മുന്നിൽ. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെനഗൽ ലീഡ് രണ്ടാക്കി ഉയർത്തി. 51-ാം മിനിറ്റില്‍ സാദിയോ മാനെ നല്‍കിയ ഒരു പാസ് നെഞ്ചില്‍ സ്വീകരിച്ച ഇസ്മായില സാര്‍ അവിശ്വസനീയമായ പവര്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. മത്സരത്തിന്റെ 86-ാം മിനിറ്റ് വരെ 2 ഗോളുകൾക്ക് മുന്നിൽ നിന്ന സെനഗൽ വിജയമുറപ്പിച്ചിരുന്നു.

അവസാന 4 മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ബെൽജിയം മത്സരത്തെ അധിക സമയത്തേക്ക് എത്തിച്ചു. ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടൈലെമാന്‍സ് ബെൽജിയത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചു. ആതിഥേയരായ അമേരിക്കയാണ് പ്രീ ക്വാർട്ടറിൽ ബെൽജിയത്തിന്റെ എതിരാളികൾ. 

ബെൽജിയത്തിന്റെ ജയത്തോട് കിടപിടിക്കുന്ന വിജയം തന്നെയാണ് കോംഗോയ്ക്ക് എതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 75-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം 15 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വിജയിച്ചത്.

ഇംഗ്ലീഷ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 7-ാം മിനിറ്റിൽ തന്നെ കോംഗോ ലീഡ് നേടി. ബോക്‌സിനുള്ളില്‍ നിന്ന് കോംഗോ വിങ്ങര്‍ ബ്രയാന്‍ സിപെംഗ തൊടുത്ത ഷോട്ട് തടുക്കാൻ ഇംഗ്ലണ്ട് ഗോൾ കീപ്പറിന് കഴിഞ്ഞില്ല. 

ഒപ്പമെത്താൻ ഇംഗ്ലണ്ട് മികച്ച പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി എന്‍സൗ തകർപ്പൻ സേവുകളിലൂടെ കോംഗോയെ രക്ഷിച്ചു. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഗോൾ എന്നുറപ്പിച്ച നാല് ഷോട്ടുകളാണ് എൻസൗ തട്ടിയകറ്റിയത്. 

ഇംഗ്ലണ്ടിന് അനുകൂലമായ ഒരു പെനാല്‍റ്റി റഫറി നിഷേധിച്ചതും കോംഗോ സ്‌ട്രൈക്കര്‍ യോവാന്‍ വിസ്സയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചതും ഒന്നാം പകുതിയെ ആവേശഭരിതമാക്കി. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞ കോംഗോ രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, ജയത്തിൽ കുറഞ്ഞതൊന്നും ഇംഗ്ലണ്ടിന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. 

75-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ആന്റണി ഗോര്‍ഡന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ വലയിലെത്തിച്ചു. സമനില നേടിയതോടെ ജയത്തിലേയ്ക്ക് ആവശ്യമായ ഒരു ഗോളിന് വേണ്ടി ഇംഗ്ലണ്ട് ആക്രമണം കടുപ്പിച്ചു.

തുടർ ശ്രമങ്ങൾ 86-ാം മിനിറ്റില്‍ ഫലം കണ്ടു. കോംഗോ ആരാധകരെ ഞെട്ടിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടി. ബോക്സിനുള്ളിൽ നിന്ന് കെയ്ൻ തൊടുത്ത ബുള്ളറ്റ് ഷോട്ട് കോംഗോയുടെ വല തുളച്ചു. പ്രീക്വാർട്ടറിൽ മെക്‌സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 

മറ്റൊരു മത്സരത്തിൽ ആവേശ ജയവുമായി ആതിഥേയരായ അമേരിക്കയും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നിര്‍ണ്ണായക മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്താണ് യുഎസ്എ പ്രീ ക്വാർട്ട‌ർ ഉറപ്പിച്ചത്. ഫോലാരിന്‍ ബലോഗന്‍, മാലിക് ടില്‍മാന്‍ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ 64-ാം മിനിറ്റില്‍ അമേരിക്കൻ താരം ബലോഗന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം മുതലെടുക്കാൻ ബോസ്നിയയ്ക്ക് സാധിച്ചില്ല.