ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെയ്ർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടി ലീഡർ സ്ഥാനവും ഒഴിയുകയാണെന്ന് സ്റ്റാർമർ അറിയിച്ചു. പാർട്ടിക്കുള്ളിലെ ഭിന്നതയും ആഭ്യന്തര സംഘർഷവുമാണ് സ്റ്റാർമറുടെ രാജിയിലേക്ക് നയിച്ചത്.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നതായി സ്റ്റാർമർ ബ്രിട്ടൺ രാജാവിനെ അറിയിച്ചത്. അടുത്ത പ്രധാനമന്ത്രി ആരായാലും തന്റെ പരിപൂർണ പിന്തുണ അദ്ദേഹത്തിന് നൽകുമെന്ന് സ്റ്റാർമർ പ്രഖ്യാപിച്ചു. കഴിഞ്ഞ ആറ് വർഷക്കാലമായി തന്നെ പിന്തുണച്ച് ഒപ്പം നിന്നിരുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്തംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർതന്നെ തുടരും.

2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ചരിത്ര ഭൂരിപക്ഷത്തോടെയാണ് സ്റ്റാർമറും ലേബർ പാർട്ടിയും അധികാരത്തിലേറിയത്. എന്നാൽ, അധികം വൈകാതെതന്നെ വിവിധ വിവാദങ്ങളും പ്രതിഷേധങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റി ആരംഭിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന പ്രചാരണം സ്റ്റാർമറുടെ പ്രധാനമന്ത്രിപദത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു.

പാർട്ടിക്കുള്ളിൽത്തന്നെ ഒരുവിഭാഗം സ്റ്റാർമർക്കെതിരേ നിലകൊണ്ടിരുന്നു. ലേബർ പാർട്ടിയുടെ ആകെ എംപിമാരിൽ നാലിലൊന്നോളംവരുന്ന നൂറിലധികം ജനപ്രതിനിധികൾ സ്റ്റാർമർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ കാബിനറ്റ് മന്ത്രിമാർ, ഉപദേശകർ, പാർട്ടി ഫണ്ട് നൽകുന്നവർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് രാജിയല്ലാതെ മറ്റു വഴികളില്ലെന്ന തീരുമാനത്തിലേക്ക് സ്റ്റാർമർ എത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ‘ദി ഒബ്‌സർവർ' റിപ്പോർട്ട് ചെയ്തത്.