പെരുന്നയിൽ മന്ത്രി ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ;കൂടിക്കാഴ്ച സൗഹൃദപരമെന്ന് ഇരുവരും

പെരുന്നയിൽ മന്ത്രി ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ;കൂടിക്കാഴ്ച സൗഹൃദപരമെന്ന് ഇരുവരും

പെരുന്ന: പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള എൻ. ഷംസുദ്ദീന്റെ ആദ്യ പെരുന്ന സന്ദർശനം തികച്ചും സൗഹൃദപരമായിരുന്നുവെന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് എൻഎസ്എസിനുള്ളതെന്നും എന്നാൽ മുസ്‌ലിം സമുദായത്തോട് കുറച്ചുകൂടി കൂടുതൽ ഇഷ്ടമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിയുടെ സന്ദർശനം വലിയ സന്തോഷമാണ് നൽകുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. "മുസ്‌ലിം സമുദായവുമായും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായും ഒരിക്കലും അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. ഭാവിയിലും അത്തരം ഭിന്നതകൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. എല്ലാ മതങ്ങളോടും തുല്യമായ സമീപനമാണ് ഞങ്ങൾക്കുള്ളത്. എന്നാൽ കുറച്ചു കൂടുതൽ ഇഷ്ടം ഇവരോടുണ്ട് എന്നേയുള്ളൂ," സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹാർദ്ദപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കുമെന്ന സന്ദേശമാണ് ഈ കൂടിക്കാഴ്ച നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടത്. മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ തന്നെ സുകുമാരൻ നായരെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നുവെന്നും, കോട്ടയത്ത് എത്തുമ്പോൾ നേരിൽ കാണാമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.